2011, ജൂൺ 24, വെള്ളിയാഴ്‌ച

കൊടും കാട്ടിലെ അധ്യാപനത്തിന് കൂലി 1000; ചെലവ് 1260

എടക്കര: ഒറ്റക്കൊമ്പന്റെ ചിന്നംവിളികേട്ട് കാട്ടുപാതയിലൂടെ നടക്കുമ്പോള്‍ വത്സമ്മയ്ക്ക് തളര്‍ച്ചയോ പേടിയോ തോന്നാറില്ല. തന്നെ കാത്തിരിക്കുന്ന കാടിന്റെ മക്കള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് അവരിലൊരാളാവുമ്പോള്‍ ഈ ടീച്ചര്‍ അവരുടെ സ്നേഹത്തില്‍ എല്ലാം മറക്കുന്നു. എന്നാല്‍ , ഈ സാഹസത്തിന് കൂലിയായി ആയിരം രൂപ "മാസശമ്പളം" ഏറ്റുവാങ്ങാന്‍ ഒപ്പിടുമ്പോള്‍ ഇവര്‍ തളരും. കാരണം യാത്രക്കുമാത്രം മാസം ചെലവാകുന്നത് 1260 രൂപയാണ്. കരുളായി സ്വദേശിനിയായ വത്സമ്മയാണ് ദിവസവും 42 രൂപ യാത്രയ്ക്ക് ചെലവിട്ട് തണ്ടംകല്ല് ട്രൈബല്‍ കോളനിയിലെ ബാലവിജ്ഞാന കേന്ദ്രത്തില്‍ 33 രൂപ ദിവസവേതനത്തിന് ജോലിചെയ്യുന്നത്. 1988 മുതല്‍ കരുളായി ഉള്‍വനത്തിലെ മാഞ്ചീരി ബാലവിജ്ഞാന കേന്ദ്രത്തില്‍ അധ്യാപികയായിരുന്ന വത്സമ്മയെ 2005ലാണ് തണ്ടംകല്ല് കോളനിയിലേക്ക് മാറ്റിയത്. മൂന്ന് ബസ് മാറി കയറി മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്ന് കിലോമീറ്റര്‍ കാട്ടിലൂടെ നടന്നാണ് വത്സമ്മ പഠനകേന്ദ്രത്തിലെത്തുന്നത്. പകല്‍സമയത്തുപോലും കാട്ടാന ഭീതി പരത്തുന്ന കോളനിയാണിത്. ജീവന്‍ പണയപ്പെടുത്തി ജോലിക്കെത്തുന്നവര്‍ക്ക് മാസംതോറും ഐടിഡിപി 500 രൂപ റിസ്ക് ഫണ്ട് നല്‍കാറുണ്ടെങ്കിലും ഇവര്‍ക്ക് ഈ ആനുകൂല്യവും അധികൃതര്‍ നിഷേധിച്ചു. തുടക്കത്തില്‍ 300 രൂപയായിരുന്നു വേതനം.
കടപ്പാട് :

കാകദൃഷ്ടി : ശമ്പള പരിഷ്കരണ ഉത്തരവിറങ്ങിയപ്പോള്‍ നമ്മള്‍ താരതമ്യത്തിന്‍റെ സൂക്ഷ്മ ദര്‍ശിനിയിലൂടെ തിരിച്ചും മറിച്ചും നോക്കി കണ്ടെത്തി- അവര്‍ക്ക് നമ്മെക്കാള്‍ ഒത്തിരി കൂടുതലാ, ഇവര്‍ക്ക് നമ്മെക്കാള്‍ ഇത്തിരിയല്ലെ കുറഞ്ഞുള്ളു. പക്ഷെ ടീച്ചറേ, നമ്മക്ക് അഭിമാനിക്കാം, വത്സമ്മക്ക് നമ്മടെ ഒരു ദിവസത്തെ ശമ്പളമേ ഒരുമാസം കിട്ടുന്നുള്ളു!!!



2 അഭിപ്രായങ്ങൾ:

MALAPPURAM SCHOOL NEWS പറഞ്ഞു...

ശബ്ദമില്ലാത്തവരുടെ ശബ്ദമാവാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ........

jayasree.k പറഞ്ഞു...

മനോജ്‌ മാഷിന്റെ പുതിയ സംരംഭത്തിന് ആശംസകള്‍ !!
പൊതു വിദ്യാലയങ്ങളിലെ അന്ധകാരം അകറ്റാന്‍ ,ഇരുട്ടില്‍ തപ്പുന്നവരെ കൈ പിടിച്ചു വെളിച്ചത് കൊണ്ടുവരാന്‍ ,നിലാവിന് കഴിയട്ടെ .