2011, ജൂലൈ 28, വ്യാഴാഴ്‌ച

കുമുലേറ്റീവ് റെക്കോര്‍ഡ് എന്ത്? എന്തിന്? എങ്ങനെ?

'ഓരോ കുട്ടിയുടെയും കുമുലെടീവ് റിക്കാര്‍ഡ് സൂക്ഷിക്കണം.' എന്ന്

മേയ് ആറിനു ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ കേരളത്തിലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഉള്ളതായി ശ്രീ. ടി.പി. കലാധരന്‍ മാസ്റ്റര്‍ 'നിലാവി'ലെ തന്റെ ലേഖനത്തില്‍ (ലക്കം- 2011ജൂലൈ 13)സൂചിപ്പിച്ചിരുന്നു.

Cumulative record

A cumulative record is a systematic account of information about a student. It is an evaluation tool which presents a comprehensive record of the achievement or otherwise of each student in different aspect-physical academic, moral, social and health. It begins as soon as the child enters the school and continues till he leaves the school. The information written in the cumulative record cards is collected from different sources over a period of time.

Need of the Cumulative Record Card

The cumulative Record card of a student is needed for the following important points.

  1. To give a complete picture of a pupil's all round progress in different areas i.e. physical, academic, moral, social and health.

  2. To assess the child, his potentialities, interest, aptitude and talents.

  3. To provide proper guidance and counselling taking into consideration of students curricular and co- curricular achievements.

  4. To help parents and teachers in the placement of pupil after the completion of schooling /study.

Content of a Cumulative Record Card (CRC)

The cumulative record card records the following information regarding different aspects of pupils development.

  1. Personal data — Personal data give introductory information about a child like his name, sex, date of birth, age, permanent address, parents name and family background.

  2. Academic data —It deals with the information about the previous schools attended earlier, present grade or class, roll number, examinations appeared, results, division and percentage of marks in each examination failures, percentage of attendance etc.

  3. Health data — It reveals information regarding height, weight, blood pressure, communicable diseases if any, treatments given, food habits, exercise parental disease if any, care taken if handicap etc.

Co-curricular activities data — the child's participation in different co-curricular activities, leadership qualities, certificates awarded, prizes and medals received are recorded in it.

Personality characteristics — this reveals the psychological aspects like intellectual ability self- confidence, emotional stability, leadership qualities, tolerance, initiative and sense of responsibility etc.

Record of counselling and guidance —the problems found with the child, date of interview, reasons discovered, remedial measures taken, following programmes etc. are mentioned in the card.

General over all Remarks — General remarks by the class teacher and Headmaster on the performance and talents of the pupil.

Guidelines for Maintaining Cumulative Record Card:

  1. The teachers should in-charge of maintaining cumulative records he should make the entries up-to-date.

  2. Required information should be collected from various person like parents, friends, subject teachers and child himself by different techniques.

  3. Different techniques should be used to collect information about a child i.e. psychological tests, observations by teachers, Examination result etc.

  4. The teachers’ in-charge of maintaining cumulative records should be given proper orientation and training about how to maintain it.

  5. Secret or confidential matters should find a place in it but a separate file may be made for such entries.

  6. The guidance worker of the school should be in overall charge of maintenances of cumulative records.

  7. Cumulative record cards maintenance should be supervised by the Head master and Inspector of schools.


അവലംബം : www.preservearticles.com

2011, ജൂലൈ 27, ബുധനാഴ്‌ച

അരുത്

('ഓണപ്പരീക്ഷ വീണ്ടും വരുമ്പോള്‍... ചര്‍ച്ച' ഇവിടെ അവസാനിക്കുകയാണ്. "നിലാവ്' കണ്ണും കാതും തുറന്നുവച്ചിരിക്കയായിരുന്നു. എല്ലാം കേട്ടു. ഊഴം 'നിലാവെ'ടുത്തോട്ടേ?)

"വിദ്യാഭ്യാസ രംഗത്ത് ഏതൊരു മാറ്റത്തെയും തികഞ്ഞ ജഗ്രതയോടെ വീക്ഷിക്കുകയും ഇടപെടുകയും ചെയ്യാറുള്ള മലയാളി ഈ വിഷയത്തില്‍ അത്ര താത്പര്യം കാണിച്ചതായി കണ്ടില്ല. അധ്യാപക സമൂഹമോ വിദ്യാര്‍ഥി സമൂഹമോ പോലും ഈ വിഷയത്തില്‍ അക്ഷന്തവ്യമായ മൗനം പാലിക്കുന്നതായി തോന്നുന്നു.” ഓണപ്പരീക്ഷ തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച അവതരിപ്പിച്ചുകൊണ്ട് "നിലാവ്' നടത്തിയ അഭിപ്രായപ്രകടനമാണ് ഇവിടെ ഉദ്ധരണിയില്‍ കൊടുത്തിരിക്കുന്നത്. ജൂലൈ 12 നാണ് ഈ പരാമര്‍ശം നിലാവില്‍ പ്രസിദ്ധീകരിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് പരീക്ഷ പുനഃസ്ഥാപിക്കന്നതു സംബന്ധിച്ച് മന്ത്രിയുടെ പ്രഖ്യാപനം വന്നിരുന്നു. നാളിത്ര കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ കേരളം, അതിന്റെ പ്രതിഷേധം ശക്തമായി രേഖപ്പടുത്തിയിട്ടില്ല എന്നതിനാല്‍ എന്റെ ഈ കുറ്റപ്പെടുത്തല്‍ ആവര്‍ത്തിക്കുന്നു.

കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തില്‍ ഒരു ചെറു ന്യൂനപക്ഷമായ മെഡിക്കല്‍---, എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി, അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി ഉയരുന്ന ശബ്ദം നിലക്കാതെ പ്രതിധ്വനിക്കുകയാണ്. ഇത് തറ്റാണെന്ന് ഒരിക്കലും അഭിപ്രായമില്ല. മാത്രമല്ല അനിവാര്യവുമാണ്. എന്നാല്‍, ലക്ഷക്കണക്കിനു വരുന്ന സ്കൂള്‍ വിദ്യാര്ഥികളെ, പാഠ്യപദ്ധതി സമീപനത്തെ ബാധിക്കുന്ന ഒരു പ്രഖ്യാപനം വന്ന് നാളിത്ര കഴിഞ്ഞിട്ടും മൗനം വെടിയാന്‍ എന്തേ വൈമനസ്യം?

അടുത്തിടെ ഒരു വിദ്യാലയം സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ പ്രധാനാധ്യാപിക പങ്കുവച്ച ആശങ്ക ഇപ്രകാരമാണ് "മാഷെ, ഇവിടെ അടുത്ത് ഒരു സി.ബി.എസ്.സി. സ്കൂള്‍ തുടങ്ങിയിരിക്കുന്നു. ആ ഭാഗത്തുനിന്ന് മുസ്ലിം കുട്ടികള്‍ ഇനി ഈ വിദ്യാലയത്തിലേക്ക് വരില്ല. കാരണം, അതൊരു മുസ്ലിം സംഘടനയുടെ വിദ്യാലയമാണ്.' ഇത് ഈയൊരു പ്രദേശത്തിന്റെ പ്രശ്നം മാത്രമല്ല. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വ്യാപനം കേരളത്തിന്റെ നവോഥാന മൂല്യങ്ങള്‍ക്ക് കുഴിതോണ്ടിക്കൊണ്ടിരിക്കുന്നതിന്റെ പ്രതിഫലനംകൂടിയാണ്. ഇത്തരത്തില്‍, ഒരുകാലത്ത് കേരളം ചവിട്ടിപ്പുറത്താക്കിയ പല തിന്മകളും ഭരണാധികാരികളുടെ ഒത്താശയോടുകൂടി തിരിച്ചുവരികയാണ്. പരീക്ഷയുടെ തിരിച്ചവരവിനെയും ഇത്തരത്തില്‍തന്നെ കാണണമെന്നാണ് "നിലാവി'ന്റെ പക്ഷം. നമ്മുടെ മൗനംകൊണ്ട് ഇതിനു വഴിയൊരുക്കിയാല്‍ പന്നീട് ഇത്തരം തിരിച്ചുവരവുകളുടെ വേലിയേറ്റത്തിനു മുന്നില്‍ നാം പകച്ചു നില്ക്കേണ്ടിവരും.

  • നിരന്തരവിലയിരുത്തലിനെ സമൂഹം പൂര്‍ണമായി ഉള്‍ക്കൊണ്ടുവോ?

  • പരീക്ഷക്ക് ശാസ്ത്രീയമായ ഒരു ബദലാകുവാന്‍ ഇതിനു കഴിഞ്ഞുവോ?

  • അധ്യാപക സമൂഹം നിരന്തര വിലയിരുത്തല്‍ നടത്തുന്നതിന് പൂര്‍ണമായും സജ്ജമായോ?

തുടങ്ങിയ ആശങ്കകളെല്ലാം പരിമിതികളായി നില്ക്കുന്നുണ്ടാവാം. ആശങ്കകളകറ്റി പരിമിതികളെ മറികടക്കുന്നതിന് ക്രിയാത്മകമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് വേണ്ടത്, പരിശീലനങ്ങളായും ബോധവത്കരണ പരിപാടികളായും. അല്ലാതെ, തിരിച്ചുപൊക്കിന്റെ പാതസ്വീകരിക്കലാവരുത്.

സംവാദത്തില്‍ ("നിലാവ്'19 ജൂലൈ 2011 ലക്കം) ശ്രീ. രത്നാകരന്‍ മാഷ് സൂചിപ്പിച്ചതുപോലെ, മുന്‍ കാലങ്ങളില്‍ അടഞ്ഞു കിടന്നിരുന്ന വല്ല വാതായനങ്ങളുമുണ്ടായിരുന്നെങ്കില്‍ അവ മലര്‍ക്കെ തുറന്നിടണം. അങ്ങനെ സമൂഹത്തിന്റെ പിന്തുണയാര്‍ജിച്ചുകൊണ്ട് നിരന്തര വിലയിരുത്തല്‍ പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ കഴിയണം. അത് സാധ്യമാണ് എന്നതിന് തെളിവാണ് ശ്രീമതി മിനി മാത്യുവിന്റെ “..കഴിഞ്ഞവര്‍ഷം ഞാന്‍ നടത്തിയ ഒന്നാം ക്ലാസ്സ്‌ ട്രൈ ഔട്ട്‌ ക്ലാസ്സില്‍ കുട്ടികള്‍ ഒരു സംഭവ വിവരണം എഴുതിയത് ഒന്നിലേറെ പേജുകളിലാണ് .ആ കുട്ടികളുടെ വാര്‍ഷിക മൂല്യനിര്‍ണയത്തിന്റ പേപ്പറില്‍ ഒരു ചോദ്യത്തിനുത്തരം തന്നെ ഒരു പേജില്‍ കൂടുതലുണ്ട്. ആ ക്ലാസ്സിലെ ഒരു രക്ഷകര്‍താവിനും പരീക്ഷ വേണമെന്ന ആവശ്യമില്ല . .” ("നിലാവ്'18 ജൂലൈ 2011 ലക്കം) എന്ന പ്രതികരണം. രക്ഷകര്‍താവിന് ബോധ്യപ്പെടാന്‍ പ്രയാസമില്ല, ബോധ്യപ്പെടുത്തണമെന്നുമാത്രം.

പക്ഷെ പ്രധാന പ്രശ്നം ശ്രീ. എസ്.വി. രാമനുണ്ണി ("നിലാവ്'24 ജൂലൈ 2011 ലക്കം) പറഞ്ഞതാണ്, “നിരന്തരമൂല്യനിര്‍ണ്ണയം എന്ന സംഗതി ചിട്ടയായി നാം ചെയ്യുന്നുണ്ടോ? ട്രെയിനിങ്ങും സര്‍ക്കാര്‍ ഉത്തരവും ഒന്നും ഇല്ലാതല്ല. പക്ഷെ, സംഭവം നടക്കുന്നില്ല. സ്കൂളുകളുടെ ആഭ്യന്തര കാര്യങ്ങള്‍ മുഴുവനും അറിയുന്ന / ഇടപെടുന്ന രക്ഷിതാവിന്നുപോലും ഈ നിരന്തര മൂല്യനിര്‍ണയത്തിള്‍ പൂര്‍ണ്ണ വിശ്വാസം ഇതുവരെ ഉണ്ടായില്ല.” അധ്യാപക സമൂഹത്തെ അസ്വസ്ഥമാക്കുന്ന ഒരു പരാമര്‍ശം കൂടിയാണിത്. കാരണം -

  1. ആരാണ് നിരന്തര വിലയിരുത്തല്‍ ചിട്ടയായി ചെയ്യേണ്ടത്?

  2. രക്ഷിതാവില്‍ നിരന്തര വിലയിരുത്തലിനോട് വിശ്വാസം ഉണ്ടാകുന്നതിന് ആരാണ് ഇടപെടലുകള്‍ (പ്രവര്‍ത്തനങ്ങള്‍) നടത്തേണ്ടത്

    ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രഖ്യാപനം വന്ന ശേഷം പല അധ്യാപക സുഹൃത്തുക്കളുമായും പരീക്ഷയുടെ തിരിച്ചുവരവു സംബന്ധിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ അനുകൂലമായി ഭരണാനുകൂല സംഘടനയില്‍ പെട്ടവര്‍പോലും പ്രതികരിച്ചില്ല. "നിലാവി'ല്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ പ്രതികരണം രേഖപ്പെടുത്തുകയോ ചെയ്ത ഒരാളും പരീക്ഷയുടെ തിരിച്ചു വരവിനെ അനുകൂലിയ്ക്കാന്‍ തയ്യാറായില്ല. ഇതില്‍ നിന്നും എന്താണ് വ്യക്തമാകുന്നത് ? പരീക്ഷ തിരിച്ചു വരണമെന്ന് സമൂഹം ആഗ്രഹിക്കുന്നില്ല. എങ്കില്‍ പിന്നെ,

  1. അധ്യാപക സംഘടനകള്‍ക്ക് (മന്ത്രി വിളിച്ചു ചേര്‍ത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ പരീക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക്) സ്വന്തം അംഗങ്ങളുടെ നിലപാടുകള്‍ സംബന്ധിച്ച് എന്ത് ധാരണയാണുള്ളത്?

  2. അംഗങ്ങളുടെ നിലപാടിന് വിരുദ്ധമായ സമീപനം സ്വീകരിക്കുക എന്നതിനര്‍ഥം അണികളെ വഞ്ചിക്കുക എന്നല്ലേ?

  3. നേതാക്കള്‍ മാത്രം അംഗങ്ങളായുള്ള സംഘടനകളും ഒരു സബ് ജില്ലയിലുള്ളത്ര അധ്യാപകരുടെ അത്രപോലും അംഗത്വം സംസ്ഥാന തലത്തിലില്ലാത്ത സംഘടനകളും എന്ത് വിവരക്കേട് എഴുന്നള്ളിച്ചാലും ഉടനെ അതുത്തരവാക്കുന്നത് ഒരു സര്‍ക്കരിനു ചേര്‍ന്ന പണിയാണോ? (ഇങ്ങെനെ പോയാല്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് ആദ്യകളങ്കം ചാര്‍ത്തി നല്‍കിയതിനുള്ള അംഗീകാരം ഇത്തരം സംഘടനകള്‍ സ്വന്തമാക്കും!!)

ഒരിക്കല്‍ ഇറക്കിവച്ച ഈ പരീക്ഷാ ഭാരം നമ്മുടെ കുഞ്ഞുങ്ങളുടെ തലയില്‍ ഇനിയും കെട്ടിവയ്ക്കണോ? വടിയുടെയും അടിയുടെയും ഭീകരത ഏറക്കുറെ വഴിമാറിയ വിദ്യാലയാന്തരീക്ഷത്തിലേക്ക് ഇങ്ങനെ ഒരു ഭൂതത്തെ ഇറക്കിവിടുന്നതുകൊണ്ട് ആര്‍ക്കാണ് സംതൃപ്തി ലഭിക്കുക?

(ചര്ച്ച അവസാനിച്ചു, പ്രതികരണങ്ങള്‍ ആവാം)

നിലാവ് അടുത്ത ലക്കം :

cumulative record

എന്ത്? എന്തിന്?എങ്ങനെ?

2011, ജൂലൈ 24, ഞായറാഴ്‌ച

പരീക്ഷയും പഠനമാണ്

ഓണപ്പരീക്ഷ വീണ്ടും വരുമ്പോള്‍... ചര്‍ച്ച തുടരുന്നു.
എസ്.വി.രാമനുണ്ണി, സുജനിക

(കലാധരൻ മാഷിന്റെ ബ്ലോഗിൽ നിന്നാണ് ‘ നിലാവ്’ കാണുന്നത്. തികഞ്ഞ ഗൌരവത്തോടെ വിദ്യാഭ്യാസസംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ട് നിലാവിന്റെ പ്രവർത്തനം തീർച്ചയായും അഭിനന്ദനീയമാണ്.
മുന്‍പോസ്റ്റുകളിലും അഭിപ്രായങ്ങളിലുമായി വായിച്ച സംഗതികളെകുറിച്ചുള്ള പ്രതികരണം മാത്രമാണിത്.)
  • രീക്ഷകൾ വീണ്ടും വരുന്നു എന്ന ഭീതി അടിസ്ഥാന മില്ലാത്തതാണ്
  • കഴിഞ്ഞ സർക്കാർ ഓണപ്പരീക്ഷ വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും നമ്മുടെ ബഹുഭൂരിപക്ഷം സ്കൂളുകളിലും ഓണപ്പൂട്ടിന്നു മുൻപ് ഈ പരീക്ഷ നടന്നു. (പരീക്ഷ നടത്തിയതിന്റെ പേരിൽ ചില ഹെഡ്മാഷമ്മാരെ മേലധികാരികൾ ചോദ്യം ചെയ്തെങ്കിലും പിന്നെ ഒന്നും ഉണ്ടായില്ല. ചോദ്യപ്പേപ്പർ അച്ചടിയും വിൽ‌പ്പനയും ഒക്കെ മുടക്കില്ലാതെ നടന്നു)
  • പരീക്ഷ, നന്നായി പഠിക്കുന്ന കുട്ടിക്കും നന്നായി പഠിപ്പിക്കുന്ന അധ്യാപകനും യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല. മാത്രമല്ല, പരീക്ഷയും പഠനമാണ്. പക്ഷെ, ആ പരീക്ഷ ഇപ്പോൾ നടത്തുന്നപോലെ പൊതുപരീക്ഷകളിലെ ചോദ്യരീതിയായിക്കൂടാ. അതാണ് ഭയമുണ്ടാക്കുന്നത്. എക്കാലവും അധ്യാപകരും കുട്ടികളും ആവലാതിപ്പെടുന്നത് പഠനവും പരീക്ഷയും തമ്മിൽ ഒരിക്കലും പൊത്തമുണ്ടാകുന്നില്ല എന്നാണ്. പഠനം പുതിയ രീതിയിൽ പരീക്ഷ പഴയരീതിയിൽ.
  • പിന്നെ, ബംഗാളിലെ മന്ത്രിയുടെ പ്രസ്താവന കണ്ടില്ലേ: അതിൽ ഒരു തത്വത്തിന്റേയും അടിസ്ഥാനമില്ല. പരീക്ഷ വേണ്ടവർക്കാവാം എന്നാണ്. അദ്ദേഹം പരീക്ഷക്കെതിരല്ല.മത്രമല്ല ഒന്നാം ക്ലാസുമുതൽ 50 മാർക്കിന്ന് ഇംഗ്ലീഷും!
  • കുട്ടിയെ വിലയിരുത്തുന്നതിന്ന് നിരന്തരമൂല്യനിർണ്ണയം തന്നെയാണ് ഏറ്റവും ശാസ്ത്രീയം. ഈ ഓണപ്പരീക്ഷയല്ല.
(അ) എന്നാൽ, നിരന്തരമൂല്യനിർണ്ണയം എന്ന സംഗതി ചിട്ടയായി നാം ചെയ്യുന്നുണ്ടോ? ട്രയിനിങ്ങും സർക്കാർ ഉത്തരവും ഒന്നും ഇല്ലാതല്ല. പക്ഷെ, സംഭവം നടക്കുന്നില്ല. സ്കൂളുകളുടെ ആഭ്യന്തര കാര്യങ്ങൾ മുഴുവനും അറിയുന്ന / ഇടപെടുന്ന രക്ഷിതാവിന്നുപോലും ഈ നിരന്തര മൂല്യനിര്‍ണയത്തിൽ പൂർണ്ണ വിശ്വാസം ഇതുവരെ ഉണ്ടായില്ല. എന്നാൽ പിന്നെ ഈ എഴുത്തുപരീക്ഷയെങ്കിലും ആവട്ടെ എന്നു കരുതുന്നവർ കുറെയെങ്കിലും ഉണ്ടാവില്ലേ?
(ഇ) മറ്റൊന്ന്, ഈ വർഷം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വാർഷികപദ്ധതി- കലണ്ടർ- ഇന്നലെയാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. നെറ്റിൽനിന്ന് ഇന്നാണ് ഡൌൺലോഡ് ചെയ്തത്. അപ്പോൾ ഈ രണ്ടുമാസത്തെ ‘പദ്ധതി ‘യും മൂല്യനിർണ്ണയവും എന്തായിക്കാണും?
(ഉ) മാത്രമല്ല, സർക്കാർ (എന്നും) എഴുത്തുപരീക്ഷയിൽ കേന്ദ്രീകരിക്കുകയാണ്. CE സ്കോറിന്ന് അത്ര പ്രാധാന്യം നൽകിയിരുന്നെങ്കിൽ 50% CE യും 50% TE യും എന്നാക്കില്ലായിരുന്നോ. അതല്ലേ ശാസ്ത്രീയം? അപ്പോൾ പരീക്ഷ വേണമെന്നു വെക്കുന്നതിലും വേണ്ടെന്ന് വെക്കുന്നതിലും ഒന്നും ഒരു ശാസ്ത്രീയതയും ഇതുവരെ കാണാൻ കഴിയില്ല.
(എ) നിരന്തരവും സമഗ്രവുമായ ഒരു മൂല്യനിർണ്ണയനത്തിന്ന് വേണ്ട ഒരുക്കങ്ങൾ ഇനിയും ആയിട്ടില്ല.
(ഒ) CBSE രണ്ടാക്കി എന്നതുകൊണ്ട് അതാ‍ണ് ശരി എന്ന് നാം കരുതേണ്ടതുണ്ടോ? അവർ കുട്ടികളുടെപഠനഭാരം കുറക്കാനോ പരീക്ഷാപ്പേടി ഇല്ലാതാക്കാനോ ഒന്നും അല്ല. കച്ചവട താൽ‌പ്പര്യം മാത്രം. (പ്രേമന്മാഷിന്റെ മാതൃഭൂമി ലേഖനം വായിക്കാം.)

പരീക്ഷയിൽ നിന്നു എന്ന് മോചനം?
1.കഴിഞ്ഞ സർക്കാർ വേണ്ടെന്നു വെച്ചതുകൊണ്ടോ, ഈ സർക്കാർ വേണമെന്നു വെച്ചതുകൊണ്ടോ കുട്ടികൾക്ക് പരീക്ഷ സഹായമോ ദ്രോഹമോ നൽകുന്നില്ല
2.ഓണപ്പരീക്ഷ വേണ്ടെന്നു വെക്കുമ്പോഴും അരക്കൊല്ലം ഉണ്ടല്ലോ. പിന്നെ കൊല്ലപ്പരീക്ഷയും. മാസാമാസം ക്ലാസ്‍ടെസ്റ്റും ബാക്കി സംഗതികളൊക്കെയും ഉണ്ടുതാനും. ഇതെല്ലാം എഴുത്തുപരീക്ഷകൾ തന്നെ. പിന്നെ എന്തു മോചനം?
3.നിരന്തരമൂല്യ നിർണ്ണയം ചിട്ടയായി നടപ്പിൽ വരണം. അതു ശ്രദ്ധിക്കാൻ രക്ഷിതാക്കൾക്കടക്കം അവസരം കിട്ടണം. ആകെ സ്കോറിന്റെ പകുതിയിലധികവും CE ക്ക് ഉണ്ടാവണം. സമൂഹത്തിന്റെ വിശ്വാസ്യത നേടണം. ഇതിന്നായി സ്കൂളുകളും ക്ലാസ്‍മുറികളും ഇനിയും ഒരുപാട് സുതാര്യമാകണം. സ്കൂളുകളെ സംബന്ധിച്ച സോഷ്യലോഡിറ്റിങ്ങ് ശക്തിപ്പെടണം.

സർക്കാരിന്റെ ആഗ്രഹം പാഠ്യപദ്ധതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും എല്ലാ കുട്ടിക്കും ലഭ്യമാകണം എന്നാണ്. അതിനു സഹായകമായ / സാധ്യമായ എല്ല്ലാം സർക്കാർ ഒരുക്കുന്നു.
രക്ഷിതാവ് ഇതു വിശ്വസിച്ച് കുട്ടിയെ സ്കൂളിലെത്തിക്കുന്നു.
എന്നിട്ടും കുട്ടികൾ ദയനീയമായി തോൽക്കുന്നു/ ചിലർ ജയിക്കുന്നു.
ചില സ്കൂളുകളിൽ എല്ലാരും ജയിക്കുന്നു.
അപ്പോൾ, ഇനി നമ്മൾ എവിടെയാണ് ശ്രദ്ധിക്കേണ്ടത്? ചർച്ച തുടങ്ങേണ്ടത്?

2011, ജൂലൈ 20, ബുധനാഴ്‌ച

ഓണപ്പരീക്ഷ, ഒരോമനപ്പേര്!!

(തിരിച്ചുവരുന്ന ഓണപ്പരീക്ഷ സംബന്ധിച്ച് 'നിലാവി'ല്‍ നടന്നുവരുന്ന ചര്‍ച്ചക്ക് കരുത്തുപകരുന്ന തികച്ചും കാലികമായ വിദ്യാഭ്യാസ പ്രശ്നങ്ങളെയാണ് ഇന്ന് (20.07.2011) 'ദേശാഭിമാനി' എഡിറ്റോറിയലിനു വിഷയമാക്കിയിരിക്കുന്നത്. 'നിലാവി'ന്റെ വായനക്കാര്‍ക്കായി ഈ മുഖപ്രസംഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.)

വിദ്യാഭ്യാസമേഖല താളംതെറ്റുന്നു

കേരളത്തിലെ സ്കൂള്‍ , കോളേജ്, സര്‍വകലാശാലാതലങ്ങളിലെ വിദ്യാഭ്യാസമേഖലകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് സാധിച്ചിരുന്നു. പഠനത്തെക്കാള്‍ പരീക്ഷയ്ക്ക് പ്രാധാന്യം നല്‍കിയ രീതിയില്‍ മാറ്റംവരുത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം അസൂയാവഹമായ രീതിയില്‍ ഉയര്‍ന്നു. ഇത് തനിയെ ഉണ്ടായതല്ല. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സര്‍ക്കാരും ഒറ്റമനസ്സോടെ ശ്രമിച്ചതുകൊണ്ടാണ് വിജയം 90 ശതമാനത്തില്‍
കൂടിയത്. മോഡറേഷന്‍ വേണ്ടെന്നുവച്ചു. വിജയശതമാനം ഉയര്‍ന്നപ്പോള്‍ ആദ്യവര്‍ഷം മാധ്യമങ്ങള്‍ വലിയ കോലാഹലം സൃഷ്ടിച്ചു. ഊതിവീര്‍പ്പിച്ച വിജയമാണെന്ന ആക്ഷേപമുണ്ടായി. ക്രമേണ തെറ്റിദ്ധാരണ നീങ്ങി. ആശങ്ക അകന്നു. വിദ്യാഭ്യാസനിലവാരം ഉയര്‍ന്നു. സര്‍വകലാശാലകളില്‍ വൈസ്ചാന്‍സലര്‍മാരെ നിയമിച്ചത് മാതൃകാപരമായ രീതിയിലായിരുന്നു.

വിദ്യാഭ്യാസം, ഗവേഷണം, പ്രബന്ധരചന, അധ്യാപനം എന്നീ മേഖലകളിലെല്ലാം കഴിവുതെളിയിച്ച പരിചയസമ്പന്നരും പ്രഗത്ഭരുമായ വിദഗ്ധരെത്തന്നെ കണ്ടെത്തി വൈസ്ചാന്‍സലര്‍ പദവിയിലിരുത്തി. ഒരു കോണില്‍നിന്നും പരാതിയുണ്ടായില്ല. യുഡിഎഫ് അധികാരത്തില്‍വന്നതോടെ എല്ലാം താളംതെറ്റി. കഴിവല്ല, ശുപാര്‍ശയും കോഴയുമൊക്കെയാണ് മാനദണ്ഡമെന്ന നിലവന്നു. കാല്‍ക്കൊല്ലപരീക്ഷയും അരക്കൊല്ലപരീക്ഷയും തിരിച്ചുകൊണ്ടുവരാനാണ് വിദ്യാഭ്യാസമന്ത്രിയുടെ "
മഹത്തായ" തീരുമാനം. കാല്‍ക്കൊല്ലപരീക്ഷയും അരക്കൊല്ലപരീക്ഷയും, ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയുമായി ചിത്രീകരിച്ചു. ഓണത്തിനുമുമ്പും ഓണത്തിനുശേഷവും പരീക്ഷ നടക്കാറുണ്ട്. രണ്ടാംപാദ പരീക്ഷ കഴിഞ്ഞാണ് ക്രിസ്മസ് അവധി വരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് പേരിട്ടത്. കാല്‍ക്കൊല്ലപരീക്ഷയുടെ സമയമായിട്ടും, അതായത് ഒന്നാമത്തെ ടേം അവസാനിക്കാറായിട്ടും പാഠപുസ്തകം എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിട്ടില്ല. പോസ്റ്റല്‍സര്‍വീസ് മുഖേന പുസ്തകവിതരണം കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ കൊറിയര്‍സര്‍വീസിനെ ഏല്‍പ്പിച്ചതാണ് പാഠപുസ്തകവിതരണം താളംതെറ്റാനിടയായതെന്നാണ് അധ്യാപകസംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. അവരാണല്ലോ എല്ലാം അനുഭവിച്ചറിയുന്നത്. സിബിഎസ്ഇ സ്കൂള്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം അനുവദിച്ചു. പ്രതിഷേധം എംഎസ്എഫില്‍നിന്നുപോലും ഉയര്‍ന്നുവന്നപ്പോള്‍ തീരുമാനം മാറ്റി. വൈസ്ചാന്‍സലറുടെ കാര്യത്തിലും തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതമായി.
പ്രാദേശിക ലീഗ്നേതൃത്വമാണ് വിസിയെ കണ്ടെത്തിയതെന്നാണ് പറയുന്നത്. ഇത്രയും നാണംകെട്ട ഒരു തീരുമാനം മുമ്പുണ്ടായിട്ടില്ല. വേണ്ടത്ര ആലോചനയും ചര്‍ച്ചയുമില്ലാതെ വിദ്യാഭ്യാസരംഗത്ത് തീരുമാനമെടുത്താല്‍ താളംതെറ്റുകതന്നെചെയ്യും. ഈ നില തുടരാന്‍ അനുവദിച്ചുകൂടാ.

കടപ്പാട് :

2011, ജൂലൈ 19, ചൊവ്വാഴ്ച

വാതായനങ്ങള്‍ തുറന്നിട്ടിരുന്നുവെങ്കില്‍...

രത്നാകരന്‍ കെ.പി.

ആണ്ടിലൊരിക്കലോ, മാസത്തിലൊരിക്കലോ അല്ല ഓരോ പ്രവര്‍ത്തനത്തിലും നടക്കേണ്ട അതിസൂക്ഷ്മമായ ഒന്നാണ് വിലയിരുത്തല്‍ എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം? ഈ നിരന്തര വിലയിരുത്തലാണ് പഠനത്തിന്റെ മികവ് ഉറപ്പക്കുന്നതെന്ന കാര്യത്തില്‍ ഏത് അക്കാദമിക് പണ്ഡിതനാണാവോ ഇപ്പോള്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്?

പക്ഷേ ഒന്നുണ്ട്-, കാലമേറെയായിട്ടും ഏവര്‍ക്കും ബോധ്യമാകുന്ന ഒരു നിരന്തര വിലയിരുത്തല്‍ സമ്പ്രദായം വികസിപ്പിച്ചെടുക്കാന്‍ നമുക്ക് കഴിയാത്തതെന്തുകൊണ്ടാണ്? ആഗോള തലത്തില്‍ വിലയിരുത്തലിനുമാത്രമല്ല അധ്യാപനത്തിനും പരിശീലനത്തിനുമൊക്കെ ശാസ്ത്രീയവും കൗതുകകരവുമായ മാര്‍ഗങ്ങളുണ്ടെന്ന് നാമറയാതിരുന്നതെന്തുകൊണ്ടാണ്? വാതായനങ്ങള്‍ തുറന്നിട്ടിരുന്നുവെങ്കില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു നിരന്തര മൂല്യനിര്‍ണയ സങ്കല്പം നാം രൂപപ്പെടുത്തിയേനെ. പരീക്ഷക്കുവേണ്ടിയുള്ള ഈ കൊതി അവസാനിച്ചേനെ.


ഇനി ബ്ലോഗിനെക്കുറിച്ച്---,

മനോഹരമായിട്ടുണ്ട്, പശ്ചാത്തലം വിശേഷിച്ചും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് ഇടം നല്കുന്നതിന്റെ ജനാധിപത്യം എനിക്ക് അതിലേറെ ഇഷ്ടമായി.

2011, ജൂലൈ 18, തിങ്കളാഴ്‌ച

ഓണപ്പരീക്ഷ വീണ്ടും വരുമ്പോള്‍... ചില പ്രതികരണങ്ങള്‍

മിനി മാത്യു

ഓണപ്പരീക്ഷ കൊണ്ട് എന്താണ് നേടാന്‍ Boldപോകുന്നത് .രക്ഷകര്താക്കളുടെ വിശ്വാസമോ .ഒരിക്കലും അതുണ്ടാവില്ല . രക്ഷകര്തക്കള്‍ക്ക് കുട്ടികളുടെ മികച്ച രചനകള്‍ കാണാന്‍ അവസരം ലഭിക്കാത്തതും കൊടുക്കതതുമല്ലേ കാരണം ..കഴിഞ്ഞവര്‍ഷങ്ങളില്‍ ഞാന്‍ നടത്തിയ ഒന്നാം ക്ലാസ്സ്‌ ട്രൈ ഔട്ട്‌ ക്ലാസ്സുകളില്‍ കുട്ടികള്‍ ഒരു സംഭവ വിവരണം എഴുതിയത് ഒന്നിലേറെ പേജ് കളിലാണ് .ആ കുട്ടികളുടെ അന്നുഅല്‍ എവലുഅടിഒന് പേപ്പറില്‍ ഒരു ചോദ്യത്തിനുത്തരം തന്നെ ഒരു പേജ് ഇല കൂടുതലുണ്ട് . ഒരു കുട്ടിയുടെ കര്ര്യമല്ല ൧൦ കുട്ടികളുടെ രചനകള്‍ അപ്രകാരം ഒരു ക്ലാസ്സില്‍ കാണിക്കാം . ആ ക്ലാസ്സിലെ ഒരു രക്ഷ കര്തവിനും പരീക്ഷ വേണമെന്ന ആവശ്യമില്ല . .ഞാന്‍ പറഞ്ഞു വരുന്നത് ഇതാണ് . പരീക്ഷയല്ല ,ആനഷ്ടപ്പെടുതുന്ന സമയം കൊണ്ട് കുട്ടികള്ക് കൊടുക്കേണ്ടത് സരിയായ രീതിയില്‍ കൊടുത്താല്‍ അതാണ്‌ രക്ഷ കര്‍ത്താക്കള്‍ക്കു വേണ്ടത് .


സന്തോഷ്കുമാര്‍ എ.വി.

Ellaam thrichu varatte chavattu koonayil ninnu..NCERT syllabus yadhaartathil keralathil ninn sweekarichathaanenn ethra perkariyaam?


ജയശ്രി ടീച്ചര്‍ ചില സംശയങ്ങളുമായി പങ്കുചേരുന്നു


കലാധരന്‍ സര്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു.

2010 മെയില്‍ പാസ്സാക്കിയ വിജ്ഞാപനത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഒരു കുട്ടി അഞ്ചാം ക്ലാസ്സ്‌/എട്ടാം ക്ലാസ്സ്‌ പാസ്സായാല്‍ ആ കുട്ടിക്ക് സ്കൂളില്‍ നിന്ന് ലഭിക്കേണ്ടത് ;

  1. പ്രത്യേക ഫോര്‍മാറ്റില്‍ ഉള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്

  2. ഹെല്‍ത്ത്‌ കാര്‍ഡ്‌

  3. പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ്‌ .

  • എന്താണ് പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ്‌?

  • എങ്ങിനെയാണ് അത് രൂപപ്പെടുത്തുന്നത്?

  • ഒന്നാം ക്ലാസ്സ്‌ മുതല്‍ അഞ്ചാം ക്ലാസ്സ്‌ വരെ കുട്ടിക്കുണ്ടായ ക്രമാനുഗത വളര്‍ച്ച പ്രകടമാകുന്ന ഒന്നാണോ ഇത്?

  • കുട്ടിയുടെ സവിശേഷ കഴിവുകള്‍ ഇതില്‍ പ്രതിഫലിച്ചു കാണണോ?

  • ഇത് പോര്‍ട്ട്‌ ഫോളിയോ ആണോ? അതോ അതിന്റെ വികസിത രൂപമാണോ ?അതോ മറ്റെന്തെങ്കിലുമാണോ ?

  • കുട്ടിയുടെ ടേം പരീക്ഷയിലെ മാര്‍ക്ക്‌ ഗുണമേന്മ മാനദണ്ടങ്ങളില്‍ ഉള്‍പ്പെടാത്തിടത്തോളം അത്തരം ബാലിശമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു സമയം കളയണോ ?

  • അതിനു പകരം പ്യൂപ്പിള്‍ ക്യുമുലേട്ടീവ് റെക്കോര്‍ഡ്‌ എന്താണെന്ന് വിഭാവനം ചെയ്യാനും അത് ഗവേഷണാതമക രീതിയില്‍ വികസിപ്പിക്കാനും ആലോചിച്ചു കൂടെ?

  • ഓരോ ക്ലാസിലും ഓരോ വിഷയത്തിലും പ്രതീക്ഷിക്കുന്ന പഠന നേട്ടം ,അതിന്റെ പെര്‍ഫോമന്‍സ് ഇന്റിക്കേറ്റേഴ്സ് എന്നിവ തയ്യാറാക്കണം.. അതിനനുസരിച്ച്‌ വേണ്ടേ ക്യുമുലേട്ടീവ് റെക്കോര്‍ഡ്‌ തയ്യാറാക്കാന്‍?

  • അവകാശ നിയമത്തില്‍ പറയുന്ന ഗുണമേന്മ ഉറപ്പാക്കാന്‍ അനവധി കാര്യങ്ങള്‍ ചെയ്യാനുണ്ട് .അതിനല്ലേ സര്‍ക്കാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്?

2011, ജൂലൈ 15, വെള്ളിയാഴ്‌ച

കഥയറിയാതെ...

ഓണപ്പരീക്ഷ വീണ്ടും വരുമ്പോള്‍... ചര്‍ച്ച തുടരുന്നു.
എം.കെ. സിദ്ദീഖ് എടപ്പാള്‍

ചില അധ്യാപക സംഘടനകളുടെ നിലപാടുകളിലെ വൈരുധ്യങ്ങള്‍ അനാവരണം ചെയ്യുന്നതാണ് സമീപകാല സംഭവവികാസങ്ങള്‍ . സി.ബി.എസ്.ഇ മൂല്യ നിര്‍ണയ രീതികളും , സിലബസ് പ്രത്യേകതകളും എന്‍.സി.എഫ് മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങളും പഠിച്ചിരുന്നുവെങ്കില്‍ ഇത്തരം ബാലിശവും ദുര്‍ബലവുമായ വാദഗതികള്‍ അവതരിപ്പിക്കുവാന്‍ ആരും മിനക്കെടുമായിരുന്നില്ല. സി.ബി.എസ്.ഇ യില്‍ ഇരുപതിലേറെ മൂല്യനിര്ണയ രീതികളുണ്ട്. അതില്‍ കേവലം ഒന്ന് മാത്രമാണ് പേപ്പര്‍ -പെന്‍ രീതി. സമ്മേട്ടീവ് മൂല്യനിര്ണയ രീതി ക്രമനുഗതമായി കുറച്ചു വരണമെന്നാണ് എന്‍.സി.എഫ്. നിര്‍ദേശം.
അതേ സമയം നിലവിലുള്ള സംസ്ഥാന ടെക്സ്റ്റ്‌ പുസ്തകങ്ങള്‍ മുഴുവന്‍ കുറ്റമറ്റതാണെന്നും ലോകാവസാനം വരെ തുടരേണ്ട വസ്തുവാണെന്നും കരുതുന്നത് ശരിയല്ല. വിലക്കുറവു കൊണ്ടും ആകര്‍ഷകമായ അദ്ധ്യായങ്ങള്‍ കൊണ്ടും മനോഹരമായ ചിത്രങ്ങള്‍ കൊണ്ടും ചില എന്‍.സി.ഇ.ആര്‍.ടി.പുസ്തകങ്ങളെങ്കിലും സംസ്ഥാന പുസ്തകങ്ങളെക്കാള്‍ മുന്നിലാണ്.(സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്കു പഥ്യം ഇവയല്ല എന്നതാണ് വിചിത്രം . അവര്‍ക്ക് കൂടുതല്‍ കമ്മീഷന്‍ കൊടുക്കുന്ന സ്വകാര്യ പുസ്തകങ്ങള്‍ മതി!)
എന്നാല്‍ നാളിതു വരെ പുതിയ പുസ്തകങ്ങള്‍ വിമര്‍ശനപരമായി വിലയിരുത്താനോ മറ്റു പുസ്തകങ്ങളുമായി താരതമ്യം ചെയ്യാനോ സാധാരണ അധ്യാപകര്‍ക്ക് അവസരം കിട്ടിയിരുന്നില്ല. എല്ലാം മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന പ്രവണത ശരിയല്ല.റിവിഷന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അധ്യാപകരുടെ വികാരവും അഭിപ്രായവും പരിഗണിക്കണം.വിവര സാങ്കേതികവിദ്യയുടെ അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തി ഇത് നിഷ്‍പ്രയാസം ചെയ്യാവുന്നതെയുളളൂ . അധ്യാപകരുടെ പൊതു ഇംഗീതം അനുസരിച്ച് വ്യക്തവും ന്യായവുമായ നിലപാടുകള്‍ സ്വീകരിക്കണം.

2011, ജൂലൈ 13, ബുധനാഴ്‌ച

ഇതില്‍ ഏകീകൃതം വേണ്ടേ ?

(തിരിച്ചുവരുന്ന ഓണപ്പരീക്ഷയെ സംബന്ധിച്ച് 'നിലാവ് ' കഴിഞ്ഞ ലക്കത്തില്‍ പരാമര്‍ശിച്ച ചര്‍ച്ചക്ക് ഇവിടെ തുടക്കം കുറിക്കുകയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ശക്തമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്കിയ, ഇപ്പോഴും ഈ രംഗത്ത് ആധികാരികമായിത്തന്നെ ഇടപെടാന്‍ കഴിയുന്ന ശ്രീ. ടി.പി. കലാധരന്‍ മാസ്റ്ററാണ് ചര്‍ച്ചക്ക് തുടക്കം കുറിക്കുന്നത്. മാഷ് പങ്കുവയ്ക്കുന്ന അഭിപ്രായങ്ങള്‍ തീര്‍ച്ചയായും ചിലരെ പൊള്ളിച്ചേക്കാം. പക്ഷെ പൊതുവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ഇവ അനിവാര്യമായ ചില ഓര്‍മപ്പെടുത്തലുകളാണ്.)

ടി.പി. കലാധരന്‍

പൊതു വിദ്യാഭാസം രക്ഷപെടുത്താനുള്ള ഏതു ശ്രമത്തെയും നാം പിന്തുണയ്ക്കണം,

അത്തരം ശ്രമങ്ങള്‍ ആരുടെ പക്ഷത്ത് നിന്നായാലും.

പക്ഷെ കാര്യങ്ങളെ സമഗ്രമായി കാണണം.

ഓരോ തീരുമാനവും ഉണ്ടാകുന്ന സാമൂഹിക സന്ദര്‍ഭം പ്രധാനം.

കാലത്തെ മറന്നുള്ള കളി വേണ്ട.

എന്താണ് വര്‍തമാന കാല സംഭവ വികാസങ്ങള്‍

  • -കോര്‍പരെട്ടുകള്‍ക്ക് സ്വാഗതം

  • -സി ബി എസ് ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കും

  • -വിദ്യാഭ്യാസ അവകാശ ബില്‍ നടപ്പാക്കും

  • -ഏകീകൃത സിലബസ് കൊണ്ടുവരും

  • -പരീക്ഷകള്‍ പുനസ്ഥാപിക്കും

ഇതില്‍ ഏതിനാണ് മുന്ഗണന നല്‍കേണ്ടത്?

തീര്‍ച്ചയായും വിദ്യാഭ്യാസ അവകാശ ബില്‍ നടപ്പിലാക്കുന്നതില്‍ ആവണം.

അതില്‍ വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനായി വഹിക്കേണ്ട ചുമതലകള്‍ പറയുന്നുണ്ട്.

" സിലബസ്,പഠന ബോധന പ്രക്രിയ, മൂല്യനിര്‍ണയം ഇവ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പു വരുത്തണം.

കുട്ടികളുടെ എല്ലാ തലത്തിലുമുള്ള പഠനം മോണിട്ടര്‍ ചെയ്യണം .അഞ്ചു ശതമാനം സ്കൂളുകളില്‍ ബാഹ്യ ഏജന്‍സിയെ കൊണ്ട് പഠനം നടത്തി വിദ്യാഭ്യാസ ഗുണനിലവാരം സംബന്ടിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കണം.

അധ്യാപകരുടെ അക്കാദമിക പെര്‍ഫോമന്‍സ് മോണിട്ടര്‍ ചെയ്യണം.

മിനിമം സാധ്യായ ദിനങ്ങള്‍ നിശയിക്കണം അത് ഉറപ്പാക്കണം.

കുട്ടികള്‍ക്ക് വ്യക്തിഗത ശ്രദ്ധ നല്കണം-(ടുട്ടോറിയാല്‍ രീതി ).

ഓരോ കുട്ടിയുടെയും കുമുലെടീവ് റിക്കാര്‍ഡ് സൂക്ഷിക്കണം.

ഓരോ ക്ലാസിലും ഓരോ വിഷയത്തിലും പ്രതീക്ഷിക്കുന്ന പഠന നേട്ടം ,അതിന്റെ പെര്‍ഫോമന്‍സ് ഇന്റിക്കേറ്റേഴ്സ് എന്നിവ തയ്യാറാക്കണം.

നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനു ഓരോ മാര്‍ഗ രേഖ തയ്യാറാക്കണം.”

ഇവയൊക്കെ ആണ് മേയ് ആറിനു ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ കേരളത്തിലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഉള്ളത്

അപ്പോള്‍ അതിന്റെ മേലെയുള്ള ഇടപെടല്‍ പോരെ?

അതാണ്‌ ഉചിതം

കൂടുതല്‍ വിവാദങ്ങള്‍ താങ്ങാനുള്ള കരുത്ത്‌ പോതുവിട്യാലയങ്ങല്‍ക്കുണ്ടോ എന്നു പരിശോധിക്കല്‍ അല്ലല്ലോ വേണ്ടത്

--

അധ്യാപക സംഘടന പ്രതിന്ധികള്‍ കരിക്കുലം കമ്മറ്റിയില്‍ നിന്നും രാജി വെക്കണം.

കാരണം,

അവരെല്ലാം ചേര്‍ന്നാണ് നിരന്തര വിലയിരുത്തല്‍ മാര്‍ഗരേഖ ഉണ്ടാക്കിയത്.എന്നിട്ട് ഇപ്പോള്‍ അതിനെ തള്ളിപ്പറയുന്നു.

അവരെല്ലാം ടി എ പറ്റിയാണ് കെ സി എഫ് ഉണ്ടാക്കിയത്,

ഇപ്പോള്‍ അതിനെ തള്ളിപ്പറയുന്നു.

അവരെല്ലാം ചേര്‍ന്നാണ് കാരളത്തിലെ പാഠപുസ്തകങ്ങള്‍ ഉണ്ടാക്കിയത്,

ഇപ്പോള്‍ ഏകീകൃത സിലബസിനെ കുറിച്ച് പറയുന്നു.

അവര്‍ ചേര്‍ന്നാണ് സമാന്തര ഇംഗ്ലീഷ് മീഡിയം തുടങ്ങിയതും.

അവര്‍ അറിഞ്ഞു കൊണ്ടാണ് സ്കൂളുകള്‍ സ്വകാര്യ ഇംഗ്ലീഷ് പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത്.

അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കുന്നത് തസ്തിക സംരക്ഷിക്കാനാവരുത്.പഠനം മെച്ചപ്പെടുത്താന്‍ ആകണം.

നിരന്തര വിലയിരുത്തലിനെ കുറിച്ച് മൌനം പാലിച്ചു കൊണ്ട് മൂന്ന് പരീക്ഷ എന്ന സമീപനവും ചോദ്യം ചെയ്യണം.

ചോദ്യപേപ്പര്‍ -അച്ചടി-വിതരണം- എസ് എസ് എ അതില്‍ മുഴുകിക്കോളും

ഹൈ സ്കൂളില്‍ കച്ചവടം -ലാഭം-അതും നടക്കും.

നമ്മള്‍ക്ക് എന്നും പരീക്ഷ.

സി ബി എസ് ഇ രണ്ടാക്കി -

One academic period is divided into two terms and in each term there will be two formative assessments and one summative assessment. The formative assessments are mainly to assess through conducting seminars , project work, group project work, class work, oral questions, debate, painting, symposium etc.The formative assessments are not of pen paper oriented. The Summative Assessments are pen- paper test to conducted at the school level/Board level.



· Term I (from April – September)

Formative I - 10%
Formative II - 10%
Summative I - 20%


· Term II (from October - March )

Formative I - 10%
Formative II - 10%
Summative I - 40%

അപ്പോള്‍ ആരുടെ പക്ഷത്താണ് ശരി?

ഇതില്‍ ഏകീകൃതം വേണ്ടേ ?

2011, ജൂലൈ 12, ചൊവ്വാഴ്ച

ഓണപ്പരീക്ഷ വീണ്ടും വരുമ്പോള്‍...


ഇവിടെ 'നിലാവി'ന്റെ വാതില്‍ തുറന്നു വയ്ക്കുകയാണ്, ഗൗരവപൂര്‍ണമായ ഒരു ചര്‍ച്ചയ്ക്കായി.
സൈദ്ധാന്തികവും യുക്തിഭദ്രവുമായ അടിത്തറയില്‍ നിന്നുകൊണ്ടാണ് മുന്‍ സര്‍ക്കാര്‍ ഓണപ്പരീക്ഷ എടുത്തുമാറ്റിയത്. ക്രമേണ പരീക്ഷ എന്ന ഭീകരനില്‍നിന്ന് നമ്മുടെ കുട്ടികളെ മോചിപ്പിക്കുന്നതിന്റെ ആദ്യ പടിയായി ചിലരെങ്കിലും ഇതിനെ കാണുകയും ചെയ്തിട്ടുണ്ടാകും. നിരന്തര വിലയിരുത്തല്‍ ശക്തിപ്പെടുത്തിക്കൊണ്ട് പൊതുസമൂഹത്തിനുമുമ്പില്‍ കൂടുതല്‍ ശാസ്ത്രീയമായ ഒരു ബദല്‍ അവതരിപ്പിക്കവാനുള്ള ശ്രമവും നടന്നു. എന്നാല്‍ പുതുതായി അധികാരത്തില്‍വന്ന സംസ്ഥാന സരക്കാരിന് ഓണപ്പരീക്ഷ പുന:സ്ഥാപിക്കുമെന്നു പ്രഖ്യാപിക്കുവാന്‍ ചര്‍ച്ചയോ പഠനമോ ഒന്നും വേണ്ടിവന്നില്ല. മാത്രമല്ല, വിദ്യാഭ്യാസ രംഗത്ത് ഏതൊരു മാറ്റത്തെയും തികഞ്ഞ ജഗ്രതയോടെ വീക്ഷിക്കുകയും ഇടപെടുകയും ചെയ്യാറുള്ള മലയാളി ഈ വിഷയത്തില്‍ അത്ര താത്പര്യം കാണിച്ചതായും കണ്ടില്ല. അധ്യാപക സമൂഹമോ വിദ്യാര്‍ഥി സമൂഹമോ പോലും ഈ വിഷയത്തില്‍ അക്ഷന്തവ്യമായ മൗനം പാലിക്കുന്നതായി തോന്നുന്നു. ഈ സാഹചര്യം പല സംശയങ്ങള്‍ക്കും വഴിവയ്ക്കുന്നു-
  • ഓണപ്പരീക്ഷ വീണ്ടും വരണമെന്ന് കേരളം പൊതുവില്‍ ആഗ്രഹിക്കുന്നുണ്ടോ?
  • നിരന്തരവിലയിരുത്തലിന്റെ ശാസ്ത്രീയത സ്വയം ബോധ്യപ്പെടുവാനും സമൂഹത്തെ ബോധ്യപ്പെടുത്തുവാനും അധ്യാപകര്‍ക്ക് കഴിയാതെ പോയോ?
  • (അങ്ങനെയെങ്കില്‍ ഇത്രയും കാലം നടന്ന അധ്യാപക ശാക്തീകരണങ്ങള്‍‍കൊണ്ട് എന്തു ഫലമാണുണ്ടായത്?)
  • വേണ്ടത്ര അരങ്ങൊരുക്കം നടത്താതെയാണോ കഴിഞ്ഞ സര്‍ക്കാര്‍ പരീക്ഷ പിന്‍വലിക്കുന്ന നടപടി സ്വീകരിച്ചത്?
  • ഇപ്പോള്‍ പരീക്ഷ പുന:സ്ഥാപിക്കുന്ന സാഹചര്യം ഉണ്ടായാല്‍, പാഠ്യപദ്ധതിക്കും സമീപനത്തിനും അനുഗുണമായി, പരീക്ഷയില്‍നിന്ന് നമ്മുടെ കുട്ടികളെ എന്നെങ്കിലും മോചിപ്പിക്കാന്‍ കഴിയുമോ?
ഇത്തരത്തില്‍ കുറെ ചോദ്യങ്ങള്‍ പലരില്‍നിന്നും ഉയരുന്നു. ഈ സാഹചര്യത്തിലാണ് 'നിലാവ്' ഇങ്ങനെയൊരു ചര്‍ച്ചക്ക് വേദിയൊരുക്കുന്നത്. അതുകൊണ്ടുതന്നെ പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുകയും അതിനായി ഉറക്കെ ചിന്തിക്കുകയും മറയില്ലാതെ പറയുകയും ചെയ്യുന്ന എല്ലാവരും ഈ ചര്ച്ച‍യില്‍ പങ്കെടുക്കണമെന്ന് 'നിലാവ്' ആഗ്രഹിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെ ഈടുറ്റ സംവാദങ്ങള്‍ 'നിലാവി'നു ചൂടു പകരുമെന്ന് പ്രതീക്ഷിക്കാം.

നിങ്ങള്‍ക്കു പറയാനുള്ളത് കമന്റായി പോസ്റ്റ് ചെയ്യാം. അതിനേക്കള്‍ നന്നാവുക email ചെയ്യുന്നതാണ്. സന്ദര്‍ഭോചിതമായി എനിക്കത് പോസ്റ്റ് ചെയ്യാന്‍ കഴിയും. manojnilavu@gmail.com

2011, ജൂലൈ 9, ശനിയാഴ്‌ച

മാ നിഷാദാ..

കടപ്പാട് :

പാഠ്യപദ്ധതി മാറി, സമീപനം മാറി.. ചില വിദ്യാലയങ്ങളിലെങ്കിലും ഇന്നും ക്രൂരമായ ശിക്ഷാ നടപടികള്‍ തുടര്‍ന്നുവരുന്നു. അതിരു കവിയുന്ന ഇത്തരം ശിക്ഷാ നടപടികള്‍ ചിലപ്പോഴെങ്കിലും പത്രവാര്‍ത്തകള്‍ക്ക് വിഷയമാവുകയും ചെയ്യുന്നു. മാറിയ പാഠ്യപദ്ധതിയും സമീപനവും ചെലുത്തിയ സ്വാധീനം കൊണ്ടുമാത്രം ഇത്തരം ശിക്ഷാ രീതികളുടെ നിരര്‍ഥകത ബോധ്യപ്പെട്ട ഒരാള്‍ എന്ന നിലക്ക്, 'നിലാവി'ന്റെ ഈ ലക്കത്തില്‍ ഞാന്‍ പങ്കുവയ്ക്കുന്നത് അഡ്വ. കെ ആര്‍ ദീപയുടെ ലേഖനമാണ്.



കുട്ടികളെ തല്ലിയാലെ നന്നാകൂ എന്നത് പഴയ ചിന്തയാണ്. എന്നാല്‍ ചില അധ്യാപകരെങ്കിലും കുട്ടികളെ മര്‍ദിച്ച് പാഠംപഠിപ്പിക്കല്‍ തുടരുകയാണ്. കഴിഞ്ഞയാഴ്ച കേരളത്തില്‍ത്തന്നെ ഇത്തരത്തിലുള്ള ഒന്നിലേറെ സംഭവം പുറത്തുവന്നു. കുട്ടികളെ ശിക്ഷിക്കാന്‍ അധ്യാപകര്‍ക്ക് അവകാശമില്ലേ എന്ന ചോദ്യമാണ് ന്യായീകരണമായി ഉയരുന്നത്. ശാരീരികമായ പീഡനത്തിലൂടെയുള്ള ശിക്ഷ (Corporal Punishment) ധാര്‍മികമായും നിയമപരമായും തെറ്റുതന്നെയാണ്. അത് അധ്യാപകന്‍ ചെയ്താലും രക്ഷാകര്‍ത്താക്കള്‍ ചെയ്താലും നിയമപരമായി കുറ്റമാണ്. സ്കൂളുകളിലെ പീഡനം തടയാന്‍ കേന്ദ്ര വനിത-ശിശുക്ഷേമവകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കി സ്കൂളുകളില്‍ നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ പതിവുള്ള ശിക്ഷാരീതികളെല്ലാം ഈ മാര്‍ഗരേഖയില്‍ പട്ടികയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരിക പീഡനത്തിനു പുറമെ വൈകാരികമായി പീഡിപ്പിക്കുന്ന ശിക്ഷാരീതികളും പട്ടികയിലുണ്ട്. കുട്ടികളെ നന്നാക്കാനെന്ന രീതിയില്‍ നടപ്പാക്കുന്ന മറ്റു രീതികളും വിവരിക്കുന്നു. ഇവയെല്ലാം പാടില്ലാത്തവയാണെന്ന് മുന്നറിയിപ്പും നല്‍കുന്നു. പന്ത്രണ്ടിനം ശാരീരിക ശിക്ഷകള്‍ പട്ടികയിലുണ്ട്.

  • 1. സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തുക,

  • 2. സ്കൂള്‍ബാഗ് തലയില്‍ ചുമന്നുനില്‍ക്കാന്‍ നിര്‍ബന്ധിക്കുക,

  • 3. ദിവസം മുഴുവന്‍ വെയിലത്തു നിര്‍ത്തുക,

  • 4. മുട്ടിലിഴഞ്ഞ് ജോലികള്‍ ചെയ്യിക്കുക,

  • 5. ബെഞ്ചില്‍ കയറ്റിനിര്‍ത്തുക,

  • 6. കൈകള്‍ പൊക്കി നിര്‍ത്തുക,

  • 7. പെന്‍സില്‍ കടിച്ചുപിടിച്ചു നിര്‍ത്തുക,

  • 8. കാലിനടിയിലൂടെ കൈകള്‍ കടത്തി ചെവിയില്‍ പിടിപ്പിക്കുക,

  • 9. കൈകള്‍ കെട്ടിയിടുക,

  • 10. തുടര്‍ച്ചയായി ഇരുത്തുകയും എഴുന്നേല്‍പ്പിക്കുകയും ചെയ്യുക,

  • 11. നുള്ളുകയും ചൂരലിനു തല്ലുകയും ചെയ്യുക,

  • 12. ചെവിപിടിച്ചു തിരിക്കുക.

    വൈകാരിക ശിക്ഷകളുടെ പട്ടികയില്‍ എട്ടിനങ്ങളുണ്ട്. അവയിങ്ങനെ:-

  • 1. എതിര്‍ലിംഗത്തില്‍പ്പെട്ട കുട്ടിയെക്കൊണ്ട് തല്ലിക്കുക,

  • 2. ചീത്തപറയുക, അധിക്ഷേപിക്കുക, അപമാനിക്കുക,

  • 3. ചെയ്ത തെറ്റ് എഴുതിപ്പതിപ്പിച്ച് സ്കൂള്‍പരിസരത്ത് നടത്തുക,

  • 4. ക്ലാസ്മുറിയുടെ പിന്നില്‍ നിര്‍ത്തി ജോലിചെയ്യിക്കുക,

  • 5. രണ്ടുദിവസത്തേക്കും മറ്റും സസ്പെന്‍ഡ് ചെയ്യുക,

  • 6. "ഞാന്‍ വിഡ്ഢിയാണ്", "ഞാന്‍ കഴുതയാണ്" എന്നൊക്കെ കുട്ടികളുടെ പിന്നില്‍ എഴുതിത്തൂക്കുക,

  • 7. അധ്യാപകന്‍/അധ്യാപിക പോകുന്ന ക്ലാസിലൊക്കെ തെറ്റുചെയ്ത കുട്ടിയെ കൊണ്ടുപോയി അപമാനിക്കുക,

  • 8. ആണ്‍കുട്ടികളുടെ ഷര്‍ട്ടഴിച്ച് നിര്‍ത്തുക.

    ഇത്തരം ശിക്ഷകള്‍ കുട്ടികളെ നന്നാക്കാന്‍ ഒരുതരത്തിലും ഗുണംചെയ്യില്ലെന്ന് മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ദോഷമേ ചെയ്യൂ. അച്ചടക്കലംഘനം ആവര്‍ത്തിക്കുന്നതില്‍നിന്ന് കുറച്ചുകാലത്തേക്ക് കുട്ടിയെ തടയാന്‍കഴിഞ്ഞേക്കും. പക്ഷേ കുട്ടിക്ക് വിഷയം മനസ്സിലാക്കുന്നതിനോ ബുദ്ധി വളരുന്നതിനോ ഈ ശിക്ഷ ഉപകരിക്കില്ല. മറ്റുതരത്തിലുള്ള ചില "പരിഷ്കരണ" ശിക്ഷകളും പാടില്ലാത്തവയുടെ പട്ടികയില്‍ മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  • 1.സ്കൂളിന്റെ ഇടവേളസമയത്തും ഉച്ചഭക്ഷണസമയത്തും മറ്റും കുട്ടിയെ തടഞ്ഞുവയ്ക്കുക,

  • 2. ഇരുട്ടുമുറിയില്‍ അടയ്ക്കുക,

  • 3. രക്ഷിതാക്കളെ കൊണ്ടുവരാനും അവരോട് വിശദീകരണം വാങ്ങിവരാനും ആവശ്യപ്പെടുക,

  • 4. കുട്ടികളെ വീട്ടില്‍ പറഞ്ഞുവിടുകയോ സ്കൂള്‍ഗേറ്റിനു പുറത്തുനിര്‍ത്തുകയോ ചെയ്യുക,

  • 5. ക്ലാസിന്റെ തറയില്‍ ഇരുത്തുക,

  • 6. ശിക്ഷയായി സ്കൂള്‍പരിസരം വൃത്തിയാക്കിക്കുക,

  • 7. കളിക്കളത്തിലോ സ്കൂളിനു ചുറ്റുമോ ഓടിക്കുക,

  • 8. പ്രിന്‍സിപ്പലിനു മുന്നിലേക്ക് പറഞ്ഞുവിടുക,

  • 9. അറിയാത്ത പാഠം ക്ലാസില്‍ പഠിപ്പിക്കാന്‍ കുട്ടിയെ നിയോഗിക്കുക,

  • 10. അധ്യാപിക/അധ്യാപകന്‍ വരുന്നതുവരെ നിര്‍ത്തുക,

  • 11. കലണ്ടറിലും ഡയറിയിലും മുന്നറിയിപ്പുകള്‍ എഴുതി നല്‍കുക,

  • 12. വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തുക,

  • 13. കളിക്കാനോ മറ്റു പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കോ വിടാതിരിക്കുക,

  • 14. ശിക്ഷയായി മാര്‍ക്ക് കുറയ്ക്കുക,

  • 15. മൂന്നുദിവസം വൈകിവന്നാല്‍ ഒരുദിവസം വരാത്തതായി കരുതുക,

  • 16. അധികമായി പകര്‍ത്തെഴുത്ത് (Imposition) ശിക്ഷയായി നല്‍കുക,

  • 17. ശിക്ഷയായി ഫൈന്‍ ഈടാക്കുക,

  • 18. ക്ലാസില്‍ കയറ്റാതിരിക്കുക,

  • 19. ഒരു പീരേഡോ ദിവസമോ ആഴ്ചയോ മാസമോ മുഴുവന്‍ ക്ലാസ്മുറിയില്‍ ഇരുത്തുക,

  • 20. പ്രോഗ്രസ് കാര്‍ഡില്‍ മോശം പരാമര്‍ശം എഴുതുക.

    ചുരുക്കത്തില്‍ നാട്ടുനടപ്പെന്ന രീതിയില്‍ സ്കൂളുകളില്‍ ഇന്ന് നിലനില്‍ക്കുന്ന ശിക്ഷകളെല്ലാം വിലക്കുന്നതാണ് മാര്‍ഗരേഖ. കുട്ടികളെ ശാരീരികമായി ശിക്ഷിക്കാന്‍ അനുമതി നല്‍കുന്ന നിയമങ്ങളൊന്നും ഇന്ത്യയിലില്ല. ഇതിന് അപവാദമായി തമിഴ്നാട്ടില്‍ മാത്രം ഒരു നിയമം നിലനിന്നിരുന്നു. അവരും അതുപേക്ഷിച്ചു. പ്രത്യേക സാഹചര്യത്തില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് തെറ്റല്ല എന്നൊരു വകുപ്പ് തമിഴ്നാട് വിദ്യാഭ്യാസച്ചട്ടങ്ങളില്‍ 51-ാം വകുപ്പായി ഉണ്ടായിരുന്നു. അതാണു മാറ്റിയത്. ലോകത്തെ പകുതിയോളം രാജ്യങ്ങളില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിക്കുന്ന നിയമമുണ്ട്. 18 രാജ്യങ്ങള്‍ സ്കൂളിലും വീട്ടിലും, കുട്ടികളുടെ ജയില്‍പോലെയുള്ള സ്ഥാപനങ്ങളിലും അവരെ മര്‍ദിക്കുന്നതു തടഞ്ഞ് നിയമം നടപ്പാക്കി. കുട്ടികള്‍ക്കെതിരായ അക്രമം തടയാനായി ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ രേഖയിലും 2009ഓടെ കുട്ടികള്‍ക്കെതിരായ ശാരീരികശിക്ഷകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടിരുന്നു. 2007ല്‍ത്തന്നെ ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2008ലെ വിദ്യാഭ്യാസ അവകാശനിയമത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നതു തടയുന്ന വ്യവസ്ഥയുണ്ട്. 17-ാം ചട്ടത്തിലാണിത്. "ഒരു കുട്ടിയെപ്പോലും ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുത്. ഈ വ്യവസ്ഥ ലംഘിക്കുന്നവര്‍ അവര്‍ക്ക് ബാധകമായ സര്‍വീസ്ചട്ടങ്ങള്‍പ്രകാരം അച്ചടക്കനടപടിക്ക് വിധേയരാകേണ്ടിവരും"- ഇതില്‍ പറയുന്നു. 2000ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലും കുട്ടികളെ പീഡിപ്പിച്ചാല്‍ ശിക്ഷ നല്‍കാന്‍ വകുപ്പുണ്ട്. ഇത് തരം ശിക്ഷ അധ്യാപകരില്‍നിന്നോ രക്ഷിതാക്കളില്‍നിന്നോ ഉണ്ടായാല്‍ കുറ്റകരമല്ല എന്ന ഇളവ് നിയമത്തിലില്ല. അതുകൊണ്ട് ഈ നിയമപ്രകാരംതന്നെ, കുട്ടികളെ ഉപദ്രവിക്കുന്ന അധ്യാപകരും രക്ഷിതാക്കളും ശിക്ഷിക്കപ്പെടാം. ആറുമാസംവരെ തടവും പിഴയുമാണ് ശിക്ഷയായി പറയുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനായി രൂപംനല്‍കിയ 2009ലെ നിയമ (Prevention of offenses against the child bill 2009) ത്തിലും കുട്ടികളുടെ ശാരീരികപീഡനം തടയാനുള്ള വ്യവസ്ഥകളുണ്ട്. 25,000 രൂപവരെ പിഴയും മൂന്നുകൊല്ലംവരെ തടവുംമാണ് ഈ ബില്ലിലുള്ളത്. ഇത് ഇതുവരെ നിയമമായിട്ടില്ല.