2011, ജൂലൈ 20, ബുധനാഴ്‌ച

ഓണപ്പരീക്ഷ, ഒരോമനപ്പേര്!!

(തിരിച്ചുവരുന്ന ഓണപ്പരീക്ഷ സംബന്ധിച്ച് 'നിലാവി'ല്‍ നടന്നുവരുന്ന ചര്‍ച്ചക്ക് കരുത്തുപകരുന്ന തികച്ചും കാലികമായ വിദ്യാഭ്യാസ പ്രശ്നങ്ങളെയാണ് ഇന്ന് (20.07.2011) 'ദേശാഭിമാനി' എഡിറ്റോറിയലിനു വിഷയമാക്കിയിരിക്കുന്നത്. 'നിലാവി'ന്റെ വായനക്കാര്‍ക്കായി ഈ മുഖപ്രസംഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.)

വിദ്യാഭ്യാസമേഖല താളംതെറ്റുന്നു

കേരളത്തിലെ സ്കൂള്‍ , കോളേജ്, സര്‍വകലാശാലാതലങ്ങളിലെ വിദ്യാഭ്യാസമേഖലകളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ എല്‍ഡിഎഫ് ഭരണകാലത്ത് സാധിച്ചിരുന്നു. പഠനത്തെക്കാള്‍ പരീക്ഷയ്ക്ക് പ്രാധാന്യം നല്‍കിയ രീതിയില്‍ മാറ്റംവരുത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം അസൂയാവഹമായ രീതിയില്‍ ഉയര്‍ന്നു. ഇത് തനിയെ ഉണ്ടായതല്ല. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സര്‍ക്കാരും ഒറ്റമനസ്സോടെ ശ്രമിച്ചതുകൊണ്ടാണ് വിജയം 90 ശതമാനത്തില്‍
കൂടിയത്. മോഡറേഷന്‍ വേണ്ടെന്നുവച്ചു. വിജയശതമാനം ഉയര്‍ന്നപ്പോള്‍ ആദ്യവര്‍ഷം മാധ്യമങ്ങള്‍ വലിയ കോലാഹലം സൃഷ്ടിച്ചു. ഊതിവീര്‍പ്പിച്ച വിജയമാണെന്ന ആക്ഷേപമുണ്ടായി. ക്രമേണ തെറ്റിദ്ധാരണ നീങ്ങി. ആശങ്ക അകന്നു. വിദ്യാഭ്യാസനിലവാരം ഉയര്‍ന്നു. സര്‍വകലാശാലകളില്‍ വൈസ്ചാന്‍സലര്‍മാരെ നിയമിച്ചത് മാതൃകാപരമായ രീതിയിലായിരുന്നു.

വിദ്യാഭ്യാസം, ഗവേഷണം, പ്രബന്ധരചന, അധ്യാപനം എന്നീ മേഖലകളിലെല്ലാം കഴിവുതെളിയിച്ച പരിചയസമ്പന്നരും പ്രഗത്ഭരുമായ വിദഗ്ധരെത്തന്നെ കണ്ടെത്തി വൈസ്ചാന്‍സലര്‍ പദവിയിലിരുത്തി. ഒരു കോണില്‍നിന്നും പരാതിയുണ്ടായില്ല. യുഡിഎഫ് അധികാരത്തില്‍വന്നതോടെ എല്ലാം താളംതെറ്റി. കഴിവല്ല, ശുപാര്‍ശയും കോഴയുമൊക്കെയാണ് മാനദണ്ഡമെന്ന നിലവന്നു. കാല്‍ക്കൊല്ലപരീക്ഷയും അരക്കൊല്ലപരീക്ഷയും തിരിച്ചുകൊണ്ടുവരാനാണ് വിദ്യാഭ്യാസമന്ത്രിയുടെ "
മഹത്തായ" തീരുമാനം. കാല്‍ക്കൊല്ലപരീക്ഷയും അരക്കൊല്ലപരീക്ഷയും, ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയുമായി ചിത്രീകരിച്ചു. ഓണത്തിനുമുമ്പും ഓണത്തിനുശേഷവും പരീക്ഷ നടക്കാറുണ്ട്. രണ്ടാംപാദ പരീക്ഷ കഴിഞ്ഞാണ് ക്രിസ്മസ് അവധി വരുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് പേരിട്ടത്. കാല്‍ക്കൊല്ലപരീക്ഷയുടെ സമയമായിട്ടും, അതായത് ഒന്നാമത്തെ ടേം അവസാനിക്കാറായിട്ടും പാഠപുസ്തകം എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിട്ടില്ല. പോസ്റ്റല്‍സര്‍വീസ് മുഖേന പുസ്തകവിതരണം കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ കൊറിയര്‍സര്‍വീസിനെ ഏല്‍പ്പിച്ചതാണ് പാഠപുസ്തകവിതരണം താളംതെറ്റാനിടയായതെന്നാണ് അധ്യാപകസംഘടനയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. അവരാണല്ലോ എല്ലാം അനുഭവിച്ചറിയുന്നത്. സിബിഎസ്ഇ സ്കൂള്‍ ആവശ്യപ്പെടുന്നവര്‍ക്കെല്ലാം അനുവദിച്ചു. പ്രതിഷേധം എംഎസ്എഫില്‍നിന്നുപോലും ഉയര്‍ന്നുവന്നപ്പോള്‍ തീരുമാനം മാറ്റി. വൈസ്ചാന്‍സലറുടെ കാര്യത്തിലും തീരുമാനം മാറ്റാന്‍ നിര്‍ബന്ധിതമായി.
പ്രാദേശിക ലീഗ്നേതൃത്വമാണ് വിസിയെ കണ്ടെത്തിയതെന്നാണ് പറയുന്നത്. ഇത്രയും നാണംകെട്ട ഒരു തീരുമാനം മുമ്പുണ്ടായിട്ടില്ല. വേണ്ടത്ര ആലോചനയും ചര്‍ച്ചയുമില്ലാതെ വിദ്യാഭ്യാസരംഗത്ത് തീരുമാനമെടുത്താല്‍ താളംതെറ്റുകതന്നെചെയ്യും. ഈ നില തുടരാന്‍ അനുവദിച്ചുകൂടാ.

കടപ്പാട് :

1 അഭിപ്രായം:

VENGARA BRC പറഞ്ഞു...

നിലാവില്‍ അഴിച്ചു വിട്ട കോഴിയെ പോലെ ഈ കൊച്ച് നിലാവില്‍ അങ്ങുമിങ്ങും ഓടി നോക്കി. കൊള്ളാം,നല്ല ശ്രമം.ഇരുളില്‍ വഴിയറിയാതെ പകച്ച് നില്‍ക്കുന്ന പാന്ഥനു നിലാവ്‌ ഏറ്റവും വലിയ വെളിച്ചം തന്നെ.വാളിനേക്കാള്‍ മൂര്‍ച്ചയുള്ള വാണിയും അഗ്നിയെക്കാള്‍ ജ്വലിക്കുന്ന അക്ഷരങ്ങളും സ്വന്തമായുള്ള മനോജ്‌കുമാര്‍ സാര്‍ സധൈര്യം മുന്നേറുക .ആശംസകളോടെ,

മുനീബ്‌ രണ്ടത്താണി ,ബി ആര്‍ സി വേങ്ങര